രാഹുൽ മാങ്കുട്ടത്തിൻ്റെ ഭാവിയെന്ത് എന്ന് സ്വകാര്യമായി ചോദിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ സണ്ണി ജോസഫ് പാർട്ടി നേതൃത്വത്തോട് തീരുമാനം 2 ദിവസം മുൻപേ പറഞ്ഞിട്ടുണ്ട്. പിന്നെന്താ നടപടി പ്രഖ്യാപിക്കാത്തത് എന്ന് ചോദിച്ചാൽ ഒന്ന് ചിരിച്ചിട്ട് - ആരൊക്കെ, എന്തൊക്കെ ചെയ്യുമെന്നും ചെയ്യില്ലയെന്നും ജനം അറിയട്ടെ, ചർച്ച ചെയ്യട്ടെ, എന്നിട്ടാകാം നടപടി എന്നാകും മറുപടി. ജനമാണ് ഇവിടെ പ്രധാനം. എന്നാണ് സണ്ണി ജോസഫിൻ്റെ എന്നത്തേയും നിലപാട്. സണ്ണി ജോസഫ് എന്ന എംഎൽഎ, സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡൻ്റ്, എന്നീ നിലകളിൽ സംസ്ഥാനത്തൊട്ടാകെ പ്രവർത്തനം വ്യാപിക്കുമ്പോൾ രാഹുൽ മാങ്കുട്ടം തീ പാറുന്ന ചർച്ച വിഷയമായി വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വന്തം മണ്ഡലമായ പേരാവൂരിൻ്റ മലമടക്കുകളിലൂടെ, എംഎൽഎ എന്ന നിലയിൽ തന്നെ പതിവായുള്ള കൃത്യനിർവ്വഹണം തുടരുകയായിരുന്നു. സിപിഎം ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, സിപിഎം ഭരിക്കുന്ന കേളകം പഞ്ചായത്തിൻ്റെ ഉൾഗ്രാമത്തിൽ, സിപിഎം ഭരിക്കുന്ന ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത ശേഷം പുറത്തിറങ്ങുമ്പോൾ പുറത്തെ ഗ്രൗണ്ടിൽ മാധ്യമ പ്രവർത്തക സംഘം കാറിന് സമീപം കാത്തു നിൽക്കുന്നത് കണ്ട് അവിടേക്ക് തന്നെ ചെന്നു. ചോദ്യം രാഹുൽ മാങ്കുട്ടത്തിനെതിരെ നടപടി ഉടൻ ഉണ്ടാകുമോ? ഉത്തരം - പാർട്ടി ആലോചിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞല്ലോ? പ്രതിപക്ഷ നേതാവ് പറഞ്ഞത് കേട്ടിട്ടില്ല.
എന്താണ് അടുത്ത നടപടി?
ആവശ്യമായ കാര്യങ്ങൾ ആലോചിക്കും.
എന്തെങ്കിലും നടപടി ഉടനുണ്ടാകുമോ?
ആലോചിച്ചു ചെയ്യും.
നടപടികൾ സംബന്ധിച്ച് ചർച്ച നടത്തിയോ?
വേണ്ടത്ര ആലോചന നടന്നിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തോട് രാജി ആവശ്യപ്പെടുമോ?
കാറിനുള്ളിൽ ഇരുന്ന ശേഷമായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി -
മുകേഷിന്റെ കാര്യത്തിൽ ആദ്യം ചോദിക്കൂ എന്നിട്ട് ആലോചിക്കാം.
കാറിൽ കയറി പോയ കെപിസിസി പ്രസിഡൻ്റിനെ പിന്തുടർന്ന് സിപിഎം- ബിജെപി സ്പോൺസർഷിപ്പിൽ പ്രവർത്തിക്കുന്ന ചാനലുകളും മാധ്യമ പ്രവർത്തകരും പിന്തുടർന്നു. രാത്രി വരെ. പക്ഷെ പാർട്ടിയെ കടിച്ചുപറിക്കാനുള്ളതൊന്നും മാധ്യമങ്ങൾക്ക് ഇട്ടു കൊടുക്കാതെ മണ്ഡലം കമ്മിറ്റികളുടെ യോഗങ്ങളിലും ക്ഷണിച്ചിട്ടുള്ള പരിപാടികളിലും ജനപ്രതിനിധിയെന്ന നിലയിൽ തനിക്ക് ചെല്ലേണ്ടയിടങ്ങളിലെല്ലാം സണ്ണി ജോസഫ് നേരിട്ടെത്തി. ഇടയ്ക്കിടെ നേതാക്കൾ വിളിച്ച് തത്സമയം വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. ഉവ്വ, നോക്കാം, പരിശോധിക്കാം, പഠിച്ചിട്ട് പറയാം തുടങ്ങിയ പതിവ് വാക്കുകളിൽ മറുപടി ഒതുക്കുന്ന പതിവ് ചര്യകളുമായി സണ്ണി ജോസഫ് അടുത്ത പരിപാടിയിലേക്ക് ഓടിയെത്തുകയായി. സണ്ണി ജോസഫ് എന്ന എംഎൽഎ തിരക്കുള്ള കെ പി സി സി പ്രസിഡൻ്റ് പദവിയിലെത്തിയിട്ടും ജനകീയതയ്ക്ക് കുറവൊന്നും വരുത്തിയിട്ടില്ല. കേരളത്തിലെ ഏറ്റവും ജനകീയനായ എം എൽ എ മാത്രമല്ല ഇന്നദ്ദേഹം, കേരളം കണ്ട ഏറ്റവും ജനകീയനായ കെപിസിസി പ്രസിഡൻ്റ് കൂടിയാണ്. ഉറച്ച തീരുമാനങ്ങൾ വേഗത്തിലെടുക്കാൻ അസാമാന്യ കാലിബർ ഉള്ള ഒരു ജന പ്രതിനിധിയും രാഷ്ട്രീയ നേതാവുമാണ് സണ്ണി ജോസഫ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏറ്റവും ഉത്തമനായ ജനപ്രതിനിധിയാരെന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിക്ക് ശേഷവും ഉമ്മൻ ചാണ്ടിക്ക് ഒപ്പവും നിൽക്കാൻ കഴിയുന്ന വ്യക്തിത്വമാണ് സണ്ണി ജോസഫ് എന്ന് നിസംശയം പറയാം. ഏത് പാർട്ടിക്കാരനോ പാർട്ടിയൊന്നുമില്ലാത്തവനോ ആയിക്കൊള്ളട്ടെ, അദ്ദേഹത്തെ കാണാൻ ആരുടേയും ശുപാർശ കത്ത് വേണ്ട. അദ്ദേഹത്തെ കാണാനും സംസാരിക്കാനും പാർട്ടിയുടെ ആൾക്കാരെ കൂടെ ചുമന്നുകൊണ്ട് പോകേണ്ടതുമില്ല. ജനപ്രതിനിധി ചെയ്യേണ്ടതായ എല്ലാ സഹായവും രാഷ്ട്രീയ ഭേതം നോക്കാതെ സാധിച്ചു കൊടുത്തിരിക്കും. ജനകീയ വിഷയം ഏതായിരുന്നാലും ഒരു മടിയും പേടിയുമില്ലാതെ ഇടപെടും. നിയമത്തിൽ ആഴത്തിലുള്ള അറിവു നേടിയ അഭിഭാഷകൻ കൂടിയായ സണ്ണി ജോസഫ് പരമാവധി നിയമത്തിൻ്റെ കൃത്യത പരിശോധിച്ചു തന്നെയാണ് എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്. കോൺഗ്രസ് വിരോധം മൂത്ത് കണ്ണടച്ചുപിടിക്കുന്ന എതിർകക്ഷിക്കാരായ ചിലർ എന്തെങ്കിലും പരദൂഷണം പറഞ്ഞേക്കാം. അതല്ലാതെ സണ്ണി ജോസഫിന് നേരേ ആരോപണമുയർത്താൻ ഒന്നും തന്നെ എതിർകക്ഷി നേതാക്കളോ വിവരമുള്ളവരോ മുതിരില്ല. കാരണം സണ്ണി ജോസഫ് രാഷ്ട്രീയത്തിലും വ്യക്തിത്വത്തിലും സുതാര്യത കാത്തു സൂക്ഷിക്കുന്ന നേതാവാണ്.
തൻ്റെയടുത്ത് വന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നവർ പറയുന്നത് വളരെ ശ്രദ്ധയോടെ മുഴുവൻ കേട്ട ശേഷം മാത്രം മറുപടി പറയുകയും മറുപടികളിൽ കൃത്യതയും വ്യക്തയും ഉണ്ടായിക്കണമെന്ന നിർബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. നീട്ടിപ്പരത്തിപ്രഭാഷണങ്ങൾ പോലും നാത്തില്ല, സമയത്തിൽ പരമാവധികൃത്യത പാലിക്കും, മണ്ഡലത്തിലെ പരിപാടികൾ എന്തായാലും സ്ഥലത്തുണ്ടെങ്കിൽ പങ്കെടുക്കും. മണ്ഡലത്തിലെ എല്ലാ ദിവസവും എല്ലാ പ്രദേശത്തും എത്തും. ഇതിനേക്കാളെല്ലാം അധികമായി തൻ്റെ മണ്ഡലത്തിൽ ഉണ്ടാകേണ്ട വികസന മുന്നേറ്റത്തെ കുറിച്ച് പ്രയോഗികമാകുന്ന ഒരു മാസ്റ്റർ പ്ലാൻ സ്വന്തമായി തന്നെ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. അത് തന്നെ നടപ്പിലാക്കണം എന്ന യാതൊരു പിടിവാശിയും അദ്ദേഹത്തിനില്ല. വളരെ കുറഞ്ഞ വാക്കുകളിൽ വളരെ കൃത്യമായി നിലപാട് പറയുന്ന സണ്ണി ജോസഫ് ലളിത ജീവിത ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ഭക്ഷണ കാര്യങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തിൻ്റെ കാര്യത്തിൽ അല്ലാതെ മറ്റ് കടുത്ത നിഷ്ഠകളില്ല.
കെപിസിസി പ്രസിഡൻ്റായി നിയോഗിക്കപ്പെടുമ്പോൾ തൻ്റെ പതിവ് ജനകീയത കുറയുമെന്ന് പറഞ്ഞവർക്ക് മുന്നിലൂടെ സണ്ണി ജോസഫ് കൂടുതൽ ജനകീയനായി മാറുന്ന കാഴ്ചയാണ് തെളിഞ്ഞു വരുന്നത്. എന്നാൽ പാർട്ടിയിൽ കൂടുതൽ കർക്കശ്യം കാണിക്കുന്ന നിലപാടാണ് ഇപ്പോൾ വ്യക്തമാകുന്നത്. പാർട്ടിയിലെ ഗ്രൂപ്പുകളെ എല്ലാം ചേർത്ത് പിടിക്കാൻ അസാധാരണ മെയ് വഴക്കം കാണിക്കേണ്ടി വന്നിരുന്ന സണ്ണി ജോസഫ് ഇപ്പോൾ ഗ്രൂപ്പുകൾക്ക് അതീതനായി വളരുകയാണ്. കെ.സുധാകരൻ കെ പി സി സി പ്രസിഡൻ്റായപ്പോൾ സെമി കേഡർ എന്ന ആശയം മുന്നോട്ടുവച്ചു എങ്കിലും അത് ഒരു പൂർണ വിജയമായില്ല.എന്നാൽ സണ്ണി ജോസഫ് ഇപ്പോൾ ആരുമറിയാതെ ഫുൾ കേഡർ ആക്കി പാർട്ടിയെ മാറ്റുകയാണ്. പാർട്ടി പ്രവർത്തകർ ഗ്രൂപ്പുകളിച്ചും പരസ്പരം പാർട്ടിക്കുള്ളിൽ പാര വച്ചും നടക്കാതെ ഉത്തരവാദിത്തം കൃത്യമായി ചെയ്യണമെന്ന നിർദ്ദേശം നൽകിയതിൻ്റെ വിജയമാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന പ്രവർത്തനം വൻ വിജയമാക്കാൻ കോൺഗ്രസിന് സാധിച്ചതിലൂടെ വ്യക്തമാക്കുന്നത്. ഭരണമുണ്ടെങ്കിലും ഇല്ലങ്കിലും നിലപാട് ജനാധിപത്യപരവും ജനകീയവും ന്യായമായ നിയമ വ്യവസ്ഥിതിയോട് ചേർന്ന് നിൽക്കുന്നതായിരിക്കണം എന്ന മിനിമം വ്യവസ്ഥയാണ് സണ്ണി ജോസഫിൻ്റ നിലപാട്. കേൾക്കുക, എല്ലാ വശവും വേഗത്തിൽ പഠിക്കുക, കൃത്യമായി നടപടി എടുക്കുക, വ്യക്തമായി പറയുക ഇതാണ് നയം. എടുത്ത നിലപാട് എപ്പോഴും ജനകീയവും ജനാധിപത്യപരവുമാണെന്ന ഒറ്റ നിബന്ധന മാത്രം. അതിനാൽത്തന്നെ രാഹുൽ മാങ്കുട്ടത്തിൻ്റെ വിഷയത്തിൽ ഉറച്ച നിലപാട് കെപിസിസി പ്രസിഡൻ്റ് ഇതിനകം എടുത്തിട്ടുണ്ട്. ഈ മാസം 31 ന് മുൻപ് അതിന് കൃത്യമായി നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചന. എന്ത് പരാതിയാണെങ്കിലും പഠിച്ച് നടപടി സ്വീകരിക്കാൾ നിയമവും സർക്കാറുകളും കണക്കാക്കുന്ന 15 ദിവസം രാഹുൽ മാങ്കുട്ടത്തിനും തീവ്രതാ പരിശോധകരായ പി കെ ശ്രീമതിക്കും ബാലനും കാരണഭൂതനും ഹണി ട്രാപ്പുകാർക്കും മാധ്യമ ദോഷികൾക്കും യഡിയൂരപ്പനും ലഭിക്കും എന്ന് വ്യക്തം. സദാചാര ഓന്തുകൾക്ക് വേലിയോളം ഓടാൻ സമയം കിട്ടിയില്ല എന്ന് പറയരുതല്ലോ. അതിൻ്റെ കാലമാണിത്. കെ.പി.സി സി പ്രസിഡൻ്റ്സണ്ണി ജോസഫ് ചർച്ചകളുടെ വക്താവാണ്. തീരുമാനങ്ങളുടെയും !
KPCC President unmoved by the moral dilemma. Adv. Sunny Joseph MLA takes a firm stand